മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഫോട്ടോകള്‍ മാലിന്യം നീക്കുന്ന വണ്ടിയില്‍ കൊണ്ടുപോയ ശുചീകരണ തൊഴിലാളിയുടെ ജോലി നഷ്ടപ്പെട്ടു.
മാലിന്യവണ്ടിയില്‍ മോദിയുടെയും യോഗിയുടെയും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെയും ഫോട്ടോകളുമായി നീങ്ങുന്ന തൊഴിലാളിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ചിലയാളുകള്‍ ഫോട്ടോകള്‍ ഉന്തുവണ്ടിയില്‍ നിന്നെടുത്തു നീക്കം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. അതേസമയം, മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ ഫോട്ടോകള്‍ താനെടുത്ത് വണ്ടിയില്‍ കയറ്റുകയായിരുന്നെന്നാണ് ഇയാളുടെ വാദം.
സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മഥുര ഭരണകൂടം ശുചീകരണ തൊഴിലാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിഷയത്തില്‍ കടുത്ത അനാസ്ഥയുണ്ടായെന്നും അതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും മഥുര മുനിസിപ്പല്‍ കോര്‍പറേഷന്‍ അഡിഷണല്‍ കമ്മിഷണര്‍ വ്യക്തമാക്കി.