തിരുവനന്തപുരം: പൊതുജനത്തെ വെല്ലുവിളിച്ച് പിണറായി സർക്കാർ ആരംഭിച്ച സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു. ഇതേ തുടർന്ന് ഭൂമിയേറ്റെടുക്കാനും സർവ്വേയ്‌ക്കുമായി നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും റവന്യൂവകുപ്പ് അടിയന്തിരമായി തിരിച്ചു വിളിക്കും. ഇതുമായി ബന്ധപ്പെട്ട് റെവന്യൂവകുപ്പ് ഉത്തരവ് പുറത്തിറക്കി.
ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും കേരളാ റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡിക്കുമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. വിവിധ യൂണിറ്റുകളില്‍ നിയോഗിച്ചിരിക്കുന്ന ജീവനക്കാരെ അടിയന്തരമായി പിന്‍വലിക്കണമെന്നും ഇവരെ മറ്റ് പദ്ധതികളിലേക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറു മാസമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് താല്‍ക്കാലികമായി ഇവരെ തിരിച്ചു വിളിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സാമൂഹികാഘാത പഠനത്തിനായുള്ള കല്ലിടല്‍ അവസാനിപ്പിച്ചിരുന്നു. ഇതിനു ശേഷം ഒരു പ്രവര്‍ത്തനവും നടക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാരെ തിരികെ വിളിച്ചത്..
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുകയാണെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ കെ-റെയിൽ താൽക്കാലികമായി നിർത്തി വക്കുകയാണെന്നായിരുന്നു സർക്കാരിന്റെ വാദം. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കെ-റെയിൽ കോർപ്പറേഷനും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഇന്ന് റെവന്യൂവകുപ്പിന്റെ ഉത്തരവ് പുറത്ത് വന്നത്.