പാലക്കാട്: പാർട്ടിയിൽ ആറു മാസത്തെ സസ്പെൻഷൻ നടപടി നേരിട്ട പി കെ ശശി എം എൽ എയെ സി പി എം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ജില്ലാ കമ്മിറ്റിയുടെ ശുപാർശ കഴിഞ്ഞ ദിവസം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. അടുത്ത ജില്ലാ കമ്മിറ്റിയിൽ പി കെ. ശശി പങ്കെടുക്കും.
പീഡന വിവാദത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് ശശിക്കെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തത്. മാർച്ചിൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയമായതിനാൽ ശശിക്ക് പാർട്ടി ഭാരവാഹിത്വം നൽകുന്നത് നീട്ടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു. മുതിർന്ന നേതാവായ ശശിയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഡി വൈ എഫ് ഐ ജില്ലാ നേതാവായ യുവതി ശശിക്കെതിരെ പീഡനാരോപണം ഉന്നയിച്ചത്. പി കെ ശ്രീമതിയും എ കെ ബാലനും ഉൾപ്പെട്ട അന്വേഷണക്കമ്മിഷൻ ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. തുടർന്നാണ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന് ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. പാർട്ടിയിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ യുവതി പൊലീസിന് പരാതി നൽകിയിരുന്നില്ല.