ദില്ലി : ഇതുവരെ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന അന്താരാഷ്ട്ര നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകൾ പുറം രാജ്യങ്ങളിലേക്ക് കയറ്റിയയയ്ക്കാൻ ആരംഭിച്ച് ഇന്ത്യ. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള 100 രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഈ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകൾ കയറ്റിയയയ്ക്കുന്നത്. ഇതോടെ സ്വന്തം ഗുണനിലവാര മാനദണ്ഡം അനുസരിച്ചുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകൾ കയറ്റിയയക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇക്കാര്യത്തിൽ യു കെ, അമേരിക്ക, ജർമനി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് ഒപ്പമുള്ളത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ആണ് രാജ്യത്തിന് അഭിമാനം നൽകുന്ന ഈ വിവരം പുറത്ത് വിട്ടത്. ധരിക്കുന്നയാളിന് 360 ഡിഗ്രി ശാരീരിക സുരക്ഷ സാധ്യമാക്കുന്ന ഇന്ത്യയുടെ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നത് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ആണ്.
ഇത്തരത്തിൽ 20,000ത്തിൽ പരം ഇന്ത്യൻ ഉത്പന്നങ്ങളുടെ ഗുണനിലവാരം ബി ഐ എസ് നിശ്ചയിക്കുന്നുണ്ട്. 2018 ഡിസംബറിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും നീതി ആയോഗിന്‍റെയും നിർദ്ദേശ പ്രകാരം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് ഗുണനിലവാരം നൽകുന്നത്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് എ കെ 47 യന്ത്രത്തോക്കുകളിൽ നിന്നുമുള്ള വെടിയുണ്ടകൾ വരെ ചെറുക്കാനുള്ള ശേഷിയുണ്ട്. മാത്രമല്ല കൃത്യമായ ഭാരവിതരണവും വഴക്കവുമുള്ള ഈ ജാക്കറ്റുകൾ ഏത് ശരീരപ്രകൃതിയുള്ളവർക്കും ധരിക്കാവുന്നതുമാണ്. ഇനി നിർമിക്കുന്ന ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളും ഇതേ നിലവാരം അനുസരിച്ചാകും നിർമിക്കുക.