ദില്ലി: ഇന്ത്യയിലെ കർഷകർക്ക് ധന സഹായത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുൻപ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചിരുന്നു. ഓരോ വര്‍ഷവും 6000 രൂപയാണ് കര്‍ഷകര്‍ക്ക് പദ്ധതി പ്രകാരം എത്തിയിരുന്നത്. അവസാന ഗഡു 2022 മെയ് 31 -ന് കൈമാറുകയും ചെയ്തു.
പക്ഷെ, അനര്‍ഹരായ നിരവധി കര്‍ഷകര്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതിനാല്‍, ഇത്തരക്കാരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, എത്രയും വേഗം പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് നോട്ടീസ് അയക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന സൂചനകൾ.
നികുതി അടയ്ക്കുന്ന പലരും പ്രധാനമന്ത്രി കിസാന്‍ യോജനയുടെ പ്രയോജനം നേടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സർക്കാരിനെ കബളിപ്പിച്ചവരെ കണ്ടെത്തി പണം തിരികെ നല്‍കുന്നതിനായി സര്‍ക്കാര്‍ നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങി പല സ്ഥലങ്ങളിലും ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പണം തിരികെ നല്‍കാത്തവര്‍ക്കെതീരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സാധ്യതയെന്ന് സർക്കാർ അറിയിച്ചു.