ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയില്‍ 11,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി (Narendra Modi) നരേന്ദ്ര മോദി. ജയ്‌റാം താക്കൂറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ആണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. ധൗല സിദ്ധ് ജലവൈദ്യുത പദ്ധതിയും രേണുകാജി അണക്കെട്ട് പദ്ധതിയും അടക്കം 11,000 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് അദ്ദേഹം നിര്‍വഹിച്ചത്.
ചടങ്ങില്‍ പ്രധാനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. ഹിമാചല്‍ പ്രദേശില്‍ രണ്ട് തരം വികസന മാതൃകകളുണ്ടെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെയും പ്രതിപക്ഷത്തെയും പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. ഒന്ന് എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്നതാണ്. മറ്റൊന്നാകട്ടെ സ്വന്തം ലാഭം, കുടുംബത്തിന്റെ ലാഭം എന്നതും. ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ആദ്യ മാതൃകയില്‍ പ്രവര്‍ത്തിക്കുകയും സംസ്ഥാനത്ത് നിരവധി വികസന പരിപാടികള്‍ നടപ്പിലാക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുതന്നെ നമ്മുടെ രാജ്യം എങ്ങനെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതില്‍ ലോകം മുഴുവന്‍ ഇന്ത്യയെ പ്രശംസിക്കുന്നു. നമ്മുടെ രാജ്യം പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ എല്ലാ വിഭവങ്ങളും പൂര്‍ണ്ണമായി വിനിയോഗിച്ചുകൊണ്ട് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. നേരത്തെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പം സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ ഒരുക്കിയ പ്രദർശനം മോദി സന്ദർശിച്ചിരുന്നു. 2019 നവംബർ 7-8 തീയതികളിൽ ധർമ്മശാലയിൽ ഒരു ആഗോള നിക്ഷേപക സംഗമം നടന്നു.