കോപ്പൻ ഹേഗൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യന്‍ പര്യടനം അവസാന ഘട്ടത്തിലേക്ക്. സ്വീഡിഷ് പ്രധാനമന്ത്രി മഗ്ഡലെന ആൻഡേർസണുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച്ച നടത്തി. നരേന്ദ്രമോദിയും മഗ്ഡലെന ആൻഡേർസണും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്‌ച്ചയാണിത്.
തുടർന്ന് ഇന്ത്യയും സ്വീഡനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനും ആഴത്തിലാക്കുന്നതിനും വേണ്ടിയുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. അതേസമയം കണ്ടുപിടുത്തങ്ങൾ, ടെക്‌നോളജി, നിക്ഷേപം എന്നിവയിൽ ചർച്ചകൾ നടത്തുകയും കൂടാതെ ജോയിന്റ് ആക്ഷൻ പ്ലാനിലെ പുരോഗതി ഇരുരാജ്യങ്ങളും വിലയിരുത്തുകയും ചെയ്തു. പ്രാദേശികതലം മുതൽ ആഗോളതലത്തിലുള്ള വിഷയങ്ങൾ വരെ ഇരുനേതാക്കളും ചർച്ച ചെയ്തതാണ് വിവരം.
മാത്രമല്ല 2018ലെ പ്രധാനമന്ത്രി മോദിയുടെ സ്വീഡൻ സന്ദർശനം വലിയ ചർച്ചയായിരുന്നു. അന്നത്തെ സന്ദർശന വേളയിൽ പ്രതിരോധം, വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം, സ്മാർട്ട് സിറ്റികൾ, സ്ത്രീകളുടെ നൈപുണ്യ വികസനം, ബഹിരാകാശം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനായി ഇന്ത്യയും സ്വീഡനും സംയുക്ത കർമപദ്ധതിക്ക് രൂപം നൽകിയിരുന്നു. ഇതോടെ ഈ പദ്ധതികളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്ന് അവസാനിക്കും. ഇന്ന് ഫ്രാൻസിലെത്തി ഇമ്മാനുവൽ മാക്രോണുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച്ച നടത്തും. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ ഇരുനേതാക്കളും നടത്തും.