ബംഗാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങൾ സന്ദർശിക്കും. സംസ്ഥാന പാതകളും, ജില്ലാ റോഡുകളും ഉള്‍പ്പെടുന്ന പ്രധാന പദ്ധതിയായ ‘അസോം മാല’യ്ക്ക് അസമിലെ ധെകിയജുലിയില്‍ അദ്ദേഹം തുടക്കം കുറിയ്ക്കും. ഇതിന് പുറമെ രാവിലെ 11.45ന് പ്രധാനമന്ത്രി രണ്ട് ആശുപത്രികളുടെ തറക്കല്ലിടൽ ചടങ്ങും നടത്തും.
വൈകുന്നേരം 4.50ന് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ ഹാൽദിയയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തറക്കല്ലിട്ട ശേഷം രാഷ്ട്രത്തിന് സമർപ്പിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഹാൽഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോഡെവാക്‌സിംഗ് യൂണിറ്റിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഈ യൂണിറ്റിന് പ്രതിവർഷം 2,70,000 മെട്രിക് ടൺ ശേഷിയുണ്ടാകും. കമ്മീഷൻ ചെയ്ത് കഴിയുമ്പോൾ ഏകദേശം 185 മില്യൺ യുഎസ് ഡോളർ വിദേശനാണ്യം ലാഭിക്കുമെന്നാണ് പ്രതീക്ഷ. ദേശീയപാത 41ല്‍ ഹാല്‍ദിയയിലെ റാണിചാക്കില്‍ നടക്കുന്ന 4 വരി റെയില്‍വേ മേല്‍പ്പാലം ഉള്‍പ്പെടുന്ന ഫ്‌ളൈ ഓവറും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിയ്ക്കും. 190 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ നിര്‍മ്മാണം.