വഴിയോര കച്ചവടക്കാര്‍ക്ക് വായ്പ്പ നല്‍കുന്നതിനും സമഗ്രമായ വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മനിര്‍ഭര്‍ നിധി (പിഎം സ്വനിധി പദ്ധതി). ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്നതാണ് ഈ പദ്ധതി. കൊറോണ കാലത്ത് ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ സ്തംഭിച്ചു. പ്രത്യേകിച്ച് വഴിയോരക്കച്ചവടക്കാര്‍ക്ക് കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. വഴിയോര കച്ചവടക്കാരുടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ കച്ചവടം കുറയ്‌ക്കേണ്ടി വരികയോ ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ കാരണം അവരുടെ ബിസിനസ് തകര്‍ന്നു. തുടര്‍ന്നാണ് ഇത്തരക്കാരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി സ്വനിധി പദ്ധതി തുടങ്ങിയത്.
ഈ പദ്ധതി പ്രകാരം തൊഴില്‍ ആരംഭിക്കുന്ന ചെറുകിട വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ യാതൊരു ഈടുമില്ലാതെ വായ്പ്പ നല്‍കുന്നു. കൊവിഡ് കാലത്ത് വലിയ നഷ്ടം നേരിട്ട വഴിയോരക്കച്ചവടക്കാര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഏകദേശം 50 ലക്ഷത്തിലധികം വരുന്ന വഴിയോര കച്ചവടക്കാര്‍ക്കാണ് ഈ പദ്ധതികൊണ്ട് ഗുണം ചെയ്യുക. ഗ്രാമീണ-നഗര പ്രദേശങ്ങളില്‍ ഇവരുടെ വ്യാപാരം പുനരാരംഭിക്കാന്‍ സഹായിക്കുന്നതിന് 10,000 രൂപ വരെയുള്ള പ്രവര്‍ത്തന മൂലധന വായ്പ്പകൾ സുഗമമാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ സ്‌കീമിന് കീഴില്‍, ഏത് സര്‍ക്കാര്‍ ബാങ്കിലും വായ്പ്പയ്ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സര്‍ക്കാര്‍ ബാങ്കില്‍ പിഎം സ്വനിധി യോജനയുടെ ഫോം പൂരിപ്പിക്കുക. ഫോമിനൊപ്പം നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി അറ്റാച്ചുചെയ്യണം. ഇതിനുശേഷം, നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍, വായ്പ്പയുടെ ആദ്യ ഗഡു നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. വഴിയോരക്കച്ചവടക്കാര്‍ക്ക് ക്യാഷ് ബാക്ക് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ ബജറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.