ഹരിപ്പാട്: ആർ എസ് എസ് പ്രവർത്തകൻ ശരത് ചന്ദ്രൻ വധക്കേസിൽ രണ്ടുപേർക്കുകൂടി പങ്കുള്ളതായി പോലീസ്. നേരത്തേ ഏഴുപേരെയാണു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇതോടെ പ്രതികളുടെ എണ്ണം ഒൻപതായി.
ഇവരിൽ ആറുപേരുടെ അറസ്റ്റ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ രേഖപ്പെടുത്തിയിരുന്നു. ഒന്നാംപ്രതി നന്ദു പ്രകാശി(20)നെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല പ്രതികൾ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും പതിവായി ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു.
അതേസമയം കേരളത്തിന് പുറത്തുനിന്നും ഇവർ ലഹരി എത്തിക്കുന്നതായി പോലീസിനു സംശയമുണ്ട്. കൊലപാതക കേസിന്റെ അന്വേഷണത്തിനൊപ്പം ലഹരിക്കടത്ത് ഉപയോഗവുമായി ബന്ധപ്പെടുത്തിയും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
പൊത്തപ്പള്ളി തെക്ക് കടൂർ വിഷ്ണുകുമാർ (സുറുതി വിഷ്ണു- 29), കുമാരപുരം എരിക്കാവ് കൊച്ചുപുത്തൻപറമ്പിൽ സുമേഷ് (33), താമല്ലാക്കൽ തെക്കുംമുറി പടന്നയിൽ ശിവകുമാർ (25), പൊത്തപ്പള്ളി തെക്ക് പീടികയിൽ ടോം തോമസ് (27), താമല്ലാക്കൽ തെക്ക് പുളിമൂട്ടിൽ കിഴക്കേതിൽ സൂരജ് (20), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് നിഷാ നിവാസിൽ കിഷോർ (കൊച്ചിരാജാവ് – 33) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ചു തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.