ദില്ലി: ആഗോള സിഖ്-ഹിന്ദു സമൂഹം ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി. അഫ്ഗാനിലെ പ്രതിസന്ധികൾ വിശദീകരിക്കാനെത്തിയ സിഖ്-ഹിന്ദു പ്രതിനിധികളുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി.
ഇന്നലെ ഇന്ത്യയിലെ സിഖ് മത സംഘടനകളുടേയും വ്യാപാരികളുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അഫ്ഗാൻ പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഹിന്ദു-സിഖ് സമൂഹം ആചരാപരമായ വാളും സ്മരണികയും നരേന്ദ്ര മോദിയ്ക്ക് സമർപ്പിച്ചു.
രാജ്യത്ത് നിലവിൽ കഴിയുന്ന അഫ്ഗാൻ ഹിന്ദു-സിഖ് സമൂഹത്തിന്റെ പ്രതിനിധികളാണ് നരേന്ദ്രമോദിയെ കാണാനെത്തിയത്. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ച ശേഷവും മുന്പും ഏൽക്കേണ്ടിവരുന്ന രൂക്ഷമായ ആക്രമണങ്ങളും ന്യൂനപക്ഷപീഡനങ്ങളും പ്രതിനിധികൾ ധരിപ്പിച്ചു.
കൂടാതെ പലായനം ചെയ്ത അഫ്ഗാൻ ജനതയെ രക്ഷിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ ദേവി ശക്തിയെ പ്രതിനിധികൾ പ്രശംസിച്ചു.
അതേസമയം അഫ്ഗാനിലെ ന്യൂനപക്ഷ സമൂഹത്തിന്റെ സംരക്ഷണത്തിനായി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും നിലവിൽ കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ നടപടികൾ ഫലപ്രദമാണെന്നും നരേന്ദ്രമോദി പറഞ്ഞു.