തിരുവനന്തപുരം: വിശ്വഹിന്ദ് പരിഷത്തിന്റെ ദുർഗാ വാഹിനി ശൗര്യ പ്രശിക്ഷൺ വർഗ്ഗിന്റെ ഭാഗമായി നടന്ന പഥസഞ്ചലനത്തിനെതിരെ കേസെടുത്ത് ആര്യങ്കോട് പോലീസ്. വാളുമായി പ്രകടനം നടത്തിയെന്ന് ആരോപിച്ച് പോപ്പുലർ ഫ്രണ്ട് സംഭവത്തിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇക്കുറി തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാറൂർ സരസ്വതീ വിദ്യാലയത്തിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ ദുർഗ്ഗാവാഹിനി ശൗരി പ്രശിക്ഷൺ വർഗ്ഗ് നടന്നത്. 15 മുതൽ 23 വരെയായിരുന്നു പരിപടി. ഇതോടനുബന്ധിച്ച് 22 ന് നടന്ന ദുർഗ്ഗാവാഹിനി പഥസഞ്ചലനമാണ് പരാതിക്ക് ആധാരമായത്. എന്നാൽ ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കെതിരെ ഉയർന്ന ജനരോഷത്തെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയകളിൽ അടക്കം പഥസഞ്ചലനത്തെ മോശമായി ചിത്രീകരിക്കാനും ശ്രമം നടന്നിരുന്നു.
മാത്രമല്ല സോഷ്യൽ മീഡിയകളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിക്കെതിരെ കേസെടുത്തുവെന്നും അതുകൊണ്ടു തന്നെ ഈ പരിപാടിക്കെതിരെയും കേസെടുക്കണമെന്നുമായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെയും തീവ്ര ഇസ്ലാമിക സംഘടനകളുടെയും ആവശ്യം. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഫത്ഹുദ്ദീൻ റഷാദി ഉൾപ്പെടെയുളളവർ ഈ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നു. അതേസമയം എല്ലാവർഷവും ദുർഗ്ഗാ വാഹിനിയുടെ നേതൃത്വത്തിൽ ശിബിരം നടക്കുന്നുണ്ട്. പെൺകുട്ടികൾക്ക് ശാരീകമായും മാനസികമായും ആത്മവിശ്വാസവും കരുത്തും പകരാൻ ലക്ഷ്യമിട്ടാണ് പരിപാടി. ഇതിന്റെ ഭാഗമായി പതിവായി നടക്കുന്ന പഥസഞ്ചലനമാണ് ഇത്തവണ പോപ്പുലർ ഫ്രണ്ടും തീവ്ര ഇസ്ലാമിക സംഘടനകളും വിവാദമാക്കിയത്.