കോഴിക്കോട് : വ്യാജ പ്രവർത്തി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി താത്കാലിക അദ്ധ്യാപികയായി ജോലി നേടാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ എവിടെ ഉണ്ടെന്ന് പോലീസിനു അറിയാമായിരുന്നെന്ന ആരോപണവുമായി ബിജെപി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത് വന്നു. എസ്.എഫ്.ഐ. നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസുകള്‍ ഒതുക്കാന്‍ നീക്കം നടക്കുന്നുവെന്നും നിയമവാഴ്ചയെ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
“കൂടുതല്‍ വ്യാജരേഖ തട്ടിപ്പുകള്‍ പുറത്തു വരുകയാണ്. കേരളത്തില്‍ നിരന്തരം ഇക്കാര്യങ്ങള്‍ നടക്കുന്നു. ഇത്തരം വിഷയങ്ങളില്‍ സി.പി.എം.- കോണ്‍ഗ്രസ് ധാരണയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ വിജിലന്‍സ് കേസില്‍ ഒന്നും നടക്കുന്നില്ല. സര്‍ക്കാരിന്റെ കയ്യില്‍ എല്ലാ തെളിവുമുണ്ട്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരായ കേസിലും ഇതാണ് നടക്കുന്നത്. പരസ്പരം എല്ലാ കേസും ഒത്തുതീര്‍ക്കുകയാണ്. ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് തുറന്ന് കാട്ടാന്‍ ബി.ജെ.പി. തീരുമാനിച്ചു. വ്യാപകമായി പ്രചാരണം നടത്തും. ജൂണ്‍ 25- ന് ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ തിരുവനന്തപുരത്ത് എത്തും. റബ്ബര്‍ വില കുറയാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണ്. പ്രഖ്യാപിച്ച വില സംസ്ഥാനം നല്‍കിയില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം അവസാനിച്ചിട്ടില്ല. ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. സ്വര്‍ണം പോയ വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ നിന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രക്ഷപെടാനാകില്ല” സുരേന്ദ്രന്‍ പറഞ്ഞു.