ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാക് തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വ്യോമസേനാ അംഗങ്ങളുമായി വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവെച്ചാണ് ഭീകരാക്രമണമുണ്ടായത്. സൈനിക ട്രക്കിന് നേരെ നടന്ന വെടിവയ്പ്പിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന്റെ ഭാഗമായി പ്രദേശവാസികളായ 6 പേരെ സൈന്യം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുണ്ട്. ഭീകരർ കാടുകളിൽ ഒളിച്ചിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം. സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്നാണ് പൂഞ്ചിലെ വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയാണ്. അനന്ത്നാഗ്-രജൗറി ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിന് മൂന്നാഴ്ചമാത്രം ശേഷിക്കേയാണ് ആക്രമണം. മേയ് 25-ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.