ദില്ലി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ (Pope Francis) ഇന്ത്യയിലേക്ക് വരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇന്ത്യയിലെത്തുക. പ്രധാനമന്ത്രിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്ല വാർത്താ സമ്മേളത്തിൽ വ്യക്തമാക്കി.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മാര്‍പ്പാപ്പ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്.വത്തിക്കാനിലെ പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ വച്ചായിരുന്നു മോദിയും മാര്‍പ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ സമയം നീണ്ടു നിന്നു. ഇന്ത്യയുടെ നേട്ടത്തെയും കൊവിഡ് കാലത്തെ സേവന സന്നദ്ധതേയയും മാര്‍പാപ്പ അഭിനന്ദിച്ചതായി വിദേശ കാര്യമന്ത്രലായം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.