കത്തോലിക്കാ സഭയുടെ തലവനും ലാളിത്യത്തിന്റെ വിശുദ്ധരൂപമായ ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാസന്ദര്‍ശനം അടുത്തവര്‍ഷം ആദ്യം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ച നീളുന്ന ഇന്ത്യാ സന്ദര്‍ശന പരിപാടിയായിരിക്കും പോപ്പിന്റേത്.
ദക്ഷിണേന്ത്യയില്‍ ഗോവയില്‍ പോപ്പ് സന്ദര്‍ശനം നടത്തും. ജസ്യൂട്ട് സഭയുടെ സ്ഥാപകരിലൊരാളായ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരം സൂക്ഷിച്ചിട്ടുള്ള ഇടത്താണ് മാര്‍പാപ്പാ എത്തുക. എന്നാൽ മാര്‍പാപ്പ കേരളത്തില്‍ വരുന്ന കാര്യത്തില്‍ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. പോപ്പിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വത്തിക്കാനും വിദേശകാര്യ മന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്
കത്തോലിക്കാ സഭയുടെ പരമാചാര്യനും റോമൻ കത്തോലിക്കാ സഭയുടെ (ലത്തീൻ സഭയുടെ) പരമാദ്ധ്യക്ഷനും റോമാ മെത്രാസനത്തിന്റെ മെത്രാപ്പോലീത്തയും റോമാ രൂപതയുടെ അധ്യക്ഷനും വത്തിക്കാൻ നഗരരാഷ്ട്രത്തിന്റെ ഭരണാധിപനുമാണ് ഫ്രാൻസിസ് മാർപ്പാപ്പ. ക്രൈസ്തവ സമൂഹം ദീര്‍ഘനാളായി ആഗ്രഹിക്കുന്നതാണ് മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്രാൻസിസ് മാർപ്പാപ്പയുടെയും റോമിലെ കൂടിക്കാഴ്ചയിക്കിടെ, മാര്‍പ്പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ശേഷം പോപ് ഫ്രാന്‍സിസിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് പലവട്ടം അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, അത് നടന്നില്ല. 1964 ല്‍ പോള്‍ ആറാമനും, 1986 ലും 1999 ലും ജോണ്‍ പോള്‍ രണ്ടാമനുമാണ് ഇന്ത്യ സന്ദര്‍ശിച്ചത്.1990 കളില്‍ ജോണ്‍പോള്‍ രണ്ടാമന്റെ കാലത്താണ് ഏറ്റവും ഒടുവില്‍ പോപ് ഇന്ത്യയില്‍ എത്തിയത്.

