Monday, September 21, 2026

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ്; പ്രായപൂർത്തിയാകാത്ത 2 പേർ കൂടി അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ പ്രായപൂർത്തിയാകാത്ത 2 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ഉൾപ്പെട്ട 5 പ്രതികളും കസ്റ്റഡിയിലായി. ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. കേസിൽ ഉന്നതസ്വാധീനമുള്ളവരുടെ മക്കൾ ഉണ്ടെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തെലങ്കാനയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്.

രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് കേസിൽ കസ്റ്റഡിയിലെടുക്കപ്പെട്ട അഞ്ച് പേരും. അതിനാൽ തന്നെ കേസ് പ്രാദേശിക പോലീസ് അന്വേഷിച്ചാൽ അട്ടിമറി സാധ്യതയുണ്ടെന്നാണു പരാതിക്കാരുടെ ആരോപണം. സംഭവത്തിന് ശേഷം കൗണ്‍സിലിങ് നല്‍കിയാണ് പ്രതികളിലൊരാളുടെ എങ്കിലും പേര് പെണ്‍കുട്ടിക്ക് ഓര്‍മ്മിക്കാനായത്. കേസിൽ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. അഞ്ച് പ്രതികളിൽ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. രണ്ട് പേര്‍ 18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു വിദ്യാര്‍ത്ഥികളും.

ശനിയാഴ്ചയാണ് ഞെട്ടിക്കുന്നതും ക്രൂരവുമായ സംഭവം നടന്നത്. ഹൈദരാബാദിലെ പബ്ബില്‍ സുഹൃത്തിനൊപ്പം പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ നിന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ ബെന്‍സ് കാറില്‍ കയറ്റിയത്. കാറിൽ ആളൊഴിഞ്ഞ ജൂബിലി ഹില്‍സ്സില്‍ കൊണ്ടുപോയി. തുടർന്ന് പെണ്‍കുട്ടിയെ മറ്റൊരു ഇന്നോവ കാറിലേക്ക് മാറ്റുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. പബ്ബില്‍ വച്ചുള്ള പരിചയത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി കാറില്‍ കയറിയത്. വീട്ടിലെത്തിയ പെൺകുട്ടിയുടെ ദേഹത്തടക്കം മുറിവ് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം തേടിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ തെലങ്കാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തുടരുകയാണ്.

അതേസമയം, ടിആര്‍എസ് എംഎല്‍യുടെ മകന്‍, ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകന്‍, AIMIM നേതാവിന്‍റെ മകന്‍, ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡംഗത്തിന്‍റെ മകന്‍ എന്നിവര്‍ക്ക് കേസിൽ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാല്‍ പോലീസ് ഇതുവരെ ഇതേ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ടിആര്‍എസ് എംഎല്‍എയുടെ മകന്‍ പെണ്‍കുട്ടിക്കൊപ്പം പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാറിനകത്തു നിന്നുള്ള എഐഎംഐഎം നേതാവിന്റെ മകന്റേത് എന്ന പേരിലുള്ള ചിത്രം ബിജെപി എംഎൽഎ രഘുനന്ദൻ റാവു പുറത്തുവിട്ടിരുന്നു. എന്നാല്‍ എംഎല്‍എയുടെ മകന്‍ വഴിമധ്യേ ഇറങ്ങിയെന്നും കൂട്ടബലാത്സംഗത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. പെണ്‍കുട്ടിയെ കൊണ്ടുപോയ ചുവന്ന ബെന്‍സ് കാര്‍ നഹീന്‍ ഫാത്തിമ എന്നയാളുടെ പേരിലുള്ളതാണ്. ടിആര്‍എസ്സുമായി അടുത്ത ബന്ധമുള്ളയാളാണ് കാര്‍ ഉടമ നഹീന്‍ ഫാത്തിമ.

Related Articles

Latest Articles