ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ പ്രകോപനപരവും മതവിദ്വേഷം പ്രചരിപ്പിക്കുന്നതുമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ പോലീസ് കണ്ടെത്തി. കുട്ടി എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണെന്നാണ് പോലീസ് അറിയിക്കുന്നത്. കുട്ടിയെ കുറിച്ചുള്ള വിവരം ലഭിച്ച പോലീസ് കുട്ടിയെ അന്വേഷിച്ച് വീട്ടിലെത്തി. എന്നാൽ വീട് പൂട്ടിയ നിലയിലാണെന്നാണ് വിവരം.
നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് കുട്ടിയുടെ അടുത്തെത്തിയത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടും വിവരങ്ങൾ പോലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാൽ രാത്രിയോടെയാണ് കുട്ടിയുടെ സ്ഥലം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറായത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കുട്ടിയുടെ വിവരങ്ങൾ പുറത്തുവിടരുത് എന്നായിരുന്നു പോലീസിന് ഉന്നത തലത്തിൽ നിന്നും ലഭിച്ച നിർദ്ദേശം.
കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്ന് പോലീസ് നേരത്തെ അറിയിച്ചു. ശനിയാഴ്ച നടന്ന റാലിയിൽ ആണ് കുട്ടി വിദ്വേഷം വളർത്തുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത്. മരണാനന്തര ക്രിയകൾക്കായി ഹിന്ദുക്കളോട് അവിലും മലരും, ക്രിസ്ത്യാനികളോട് കുന്തിരിക്കവും വാങ്ങിവയ്‌ക്കാനായിരുന്നു ഭീഷണി. ഇത് റാലിയിൽ പങ്കെടുത്ത മറ്റുള്ളവർ ഏറ്റുചൊല്ലി.
നിലവിൽ കേസിൽ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് ആയിരുന്നു കുട്ടിയെ ചുമലിൽ ഏറ്റിയിരുന്നത്. ഇയാളെയും സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻറ് പി എ നവാസിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

