കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ സെപ്റ്റംബർ 23-ന് നടത്തിയ മിന്നൽ ഹർത്താലിൽ 5.83 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി രംഗത്ത്. ക്ലെയിംസ് കമ്മിഷണർ മുമ്പാകെ ക്ലെയിംസ് പെറ്റീഷൻ ഫയൽ ചെയ്തു. 58ഓളം ബസുകൾക്ക് കേടുപാടു പറ്റി. 10 ജീവനക്കാർക്കും ഒരു യാത്രക്കാരനും പരുക്കേറ്റു. പോപുലർ ഫ്രണ്ടിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കെ എസ് ആർ ടി സി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മിന്നൽ ഹർത്താൽ നേരിടാൻ പോലീസിനെ വിനിയോഗിച്ചതിനുണ്ടായ ചെലവ് അറിയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ക്ലെയിംസ് കമ്മിഷണർ നോട്ടീസ് അയച്ചു. ഹർത്താൽ നേരിടാൻ പോലീസിന് ചെലവായ തുക പോപ്പുലർ ഫ്രണ്ട് ഭാരവാഹികളിൽനിന്ന് ഈടാക്കാൻ ഹൈക്കോടതി അനുമതിനൽകിയിരുന്നു. ഇത് അറിയിക്കാത്ത സാഹചര്യത്തിലാണ് പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചത്.