ദില്ലി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നല്കും. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. താലിബാൻ മാതൃക മതമൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിൻറെ രേഖകൾ കിട്ടിയതായും എൻഐഎ വ്യക്തമാക്കി.
എൻഐഎ പോപ്പുലർ ഫ്രണ്ടിനെതിരെ നടത്തിയ ഓപ്പറേഷനിൽ 45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയിൽ എത്തിച്ച നേതാക്കളെ എൻഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു. ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകൾ വഴി പിഎഫ്ഐ പണം ശേഖരിച്ചതിൻറെ തെളിവുകൾ ഉണ്ടെന്നാണ് എൻഐഎ വാദിക്കുന്നത്. കൊലപാതകങ്ങളിൽ എൻഐഎ നേതാക്കളുടെ പങ്കുണ്ടോ എന്ന് പരിശോധിക്കും.
താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചിലർ ഭീകരസംഘടനകളുമായി സമ്പർക്കത്തിലായിരുന്നു. തെലങ്കാനയിൽ നടത്തിയ അന്വേഷണത്തിൽ പരിശീലന കേന്ദ്രങ്ങളുടെ വിവരം ലഭിച്ചിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്കുന്നു എന്ന സൂചനയും ഈ അന്വേഷണത്തിൽ കിട്ടിയതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. റെയ്ഡിൽ ജിപിഎസ് സംവിധാനവും വയർലസ് സെറ്റുകളും കണ്ടെടുത്തു. കടൽയാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നല്കുന്നത്.
സംസ്ഥാന സെക്രട്ടറി ഉൾപ്പടെ ദില്ലിയിൽ മൂന്ന് പിഎഫ്ഐ നേതാക്കളെ ഇഡി അറസ്റ്റു ചെയ്തു. ആസമിൽ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്ത പത്തു പേരുടെ അറസറ്റും രേഖപ്പെടുത്തി. പിഎഫ് ഐ നിരോധിക്കാൻ പുതിയ റിപ്പോർട്ട് എൻഐഎ കൈമാറും എന്നാണ് സൂചന. രണ്ടു തവണ ഇത്തരത്തിലുള്ള റിപ്പോർട്ട് എൻഐഎ നല്കിയിരുന്നു. ഇപ്പോഴത്തെ അന്വേഷണത്തിൻറെ പശ്ചാത്തലത്തിൽ നിരോധനം കേന്ദ്രസർക്കാർ അലോചിക്കും എന്നാണ് ഉന്നതവൃത്തങ്ങൾ നല്കുന്ന വിവരം

