ബന്ദിപുര്‍: മയക്കുവെടിവെച്ചതിന് പിന്നാലെ ചരിഞ്ഞ തണ്ണീര്‍ കൊമ്പന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കര്‍ണാടകത്തിലെ രാമപുര ആന ക്യാമ്പിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. വയനാട്ടില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ആരോഗ്യവാനെന്ന് അധികൃതർ അറിയിച്ച ആനയുടെ പെട്ടെന്നുണ്ടായ മരണകാരണം കണ്ടെത്തുക എന്നതാണ് പോസ്റ്റ്മോർട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് വയനാട് ജില്ലയിലെ പായോട് ആനയെ ആദ്യം കണ്ടത്. തുടർന്ന് ആന മാനന്തവാടി ടൗണിലെത്തി. കഴിഞ്ഞ മാസം ബന്ദിപ്പുർ വനമേഖലയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിതെന്ന് സ്ഥിരീകരിച്ചു. പകൽ മുഴുവൻ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേർന്നാണ് നിലയുറപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിടുകയായിരുന്നു. ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തന്നെ തുറന്നു വിടുന്നതിന് കർണാടക വനംവകുപ്പ് അനുമതി നൽകിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച് പിടികൂടിയ ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്..

