തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. കഴിഞ്ഞ ദിവസം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലെ സബ് സ്റ്റേഷനുകളിൽ നിയന്ത്രണം ആരംഭിച്ചിരുന്നു. ഇത് ഫലവത്തായതോടെയാണ് വൈദ്യുതി നിയന്ത്രണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമായത്.
വൈകീട്ട് ഏഴ് മണി മുതൽ പുലർച്ചെ ഒരു മണിവരെയുള്ള സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുക. ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന മേഖലകളിൽ ആകും നിയന്ത്രണം. അതാത് സ്ഥലങ്ങളിലെ ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്.
അതേസമയം, വൈദ്യുതി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താനുള്ള മാർഗ്ഗ നിർദ്ദേശങ്ങളുമായി കെഎസ്ഇബി രംഗത്ത് എത്തിയിട്ടുണ്ട്. വീടുകളിൽ എ സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് താഴെ പോകാതെ നോക്കണമെന്നതാണ് ഇതിൽ പ്രധാന നിർദ്ദേശം. രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് വരെ വൻകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പുന:ക്രമീകരിക്കണം എന്നും നിർദ്ദേശമുണ്ട്.
രാത്രി ഒൻപതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോർഡുകളും പ്രവർത്തിപ്പിക്കുന്നതിന് വിലക്കുണ്ട്. ജലവിതരണത്തെ ബാധിക്കുന്ന വാട്ടർ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം. ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിംഗും രത്രി കാലങ്ങളിൽ ഒഴിവാക്കണം എന്നും കെഎസ്ഇബിയുടെ നിർദ്ദേശങ്ങളിൽ പറയുന്നു.