തിരുവനന്തപുരം: കൽക്കരി ക്ഷാമം വൈദ്യുതി ഉൽപ്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാൽ സംസ്ഥാനത്ത് ഇന്നു വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. വൈകീട്ട് 6.30നും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. പതിനഞ്ച് മിനിറ്റ് നേരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.
എന്നാൽ വിപണിയിൽനിന്ന് വൈദ്യുതി ലഭിക്കുന്നതിനനുസരിച്ച് നിയന്ത്രണ സമയത്തിൽ വ്യത്യാസമുണ്ടാകും. പരമാവധി വൈദ്യുതി വാങ്ങി നിയന്ത്രണ സമയം കുറയ്ക്കാനാണ് നോക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മാത്രമല്ല നഗരപ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ല. ആശുപത്രി ഉള്‍പ്പെടെ അവശ്യസേവന മേഖലയെ ഒഴിവാക്കിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇന്ന് മുതൽ രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം. കൽക്കരി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് നിയന്ത്രണം.
അതേസമയം ജനങ്ങൾ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. ചൂട് വര്‍ധിച്ചതോടെ കേരളത്തില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡിട്ടിരുന്നു.