Saturday, September 19, 2026

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ !ശിവഗിരി മഠത്തിനുള്ള ക്ഷണപത്രിക കൈമാറി വിശ്വ ഹിന്ദു പരിഷത്ത് ; ലോകം കാത്തിരിക്കുന്ന ചടങ്ങിന് ഇനി 8 ദിനങ്ങൾ കൂടി

140 കോടി ഭാരതീയരുടെ സ്വപ്നസാക്ഷാത്കാരമായ ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിൽ ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠയുടെ ക്ഷണപത്രിക ശിവഗിരി മഠത്തിലെ വിരജാനന്ദ സ്വാമികൾക്ക് വിശ്വ ഹിന്ദു പരിഷത്ത് കൈമാറി. വിശ്വ ഹിന്ദു പരിഷത്തിനെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ അനിൽ വിളയിലാണ് ക്ഷണപത്രം കൈമാറിയത്. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന സഹ സേവാ പ്രമുഖ് വി. അനിൽ കുമാർ, വിഎച്ച് പി ലീഗൽ സെൽ ജില്ലാ കൺവീനർ അസ്വ സുബിത് ദാസ്, സുനിൽ എന്നിവർ സന്നിഹിതരായിരുന്നു. നേരത്തെ സംപൂജ്യ മാതാ അമൃതാനന്ദമയി ദേവിക്കും പ്രാണപ്രതിഷ്ഠയുടെ ക്ഷണപത്രിക വിശ്വ ഹിന്ദു പരിഷത്ത് കൈമാറിയിരുന്നു.

ലോകമെമ്പാടുമുള്ള ഹൈന്ദവിശ്വാസികൾ പ്രാണപ്രതിഷ്ഠാ ദിനത്തിനായുള്ള കാത്തിരിപ്പിലാണ്.വിദേശ രാജ്യങ്ങളിൽ പോലും അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ അതീവ പ്രാധാന്യം അർഹിക്കുന്ന ചടങ്ങായി പരിഗണിക്കപ്പെടുകയാണ്. പ്രാണ പ്രതിഷ്ഠ മുഹൂർത്തത്തിൽ രാജ്യത്തിലെ സർക്കാർ ജീവനക്കാർക്കും പ്രാർത്ഥിക്കാനായി ഇടവേള സമയം അനുവദിച്ച് മൗറീഷ്യസ് സർക്കാർ ഉത്തരവിറക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസം മേരിലാൻഡിൽ 150 ടെസ്ല കാറുകളുടെ ലൈറ്റ് ഷോയും ന്യൂ ജേഴ്സിയിൽ 350 കാറുകൾ പങ്കെടുത്ത വമ്പൻ റാലിയും അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് നടന്നിരുന്നു.വിശ്വഹിന്ദു പരിഷത്തിന്റെ അമേരിക്കയിലെ ഘടകം, രാജ്യത്തുടനീളമുള്ള ഹൈന്ദവ വിശ്വാസികളുമായി സഹകരിച്ച്, 10 സംസ്ഥാനങ്ങളിലും. 40 ലധികം പരസ്യ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു, ടെക്‌സാസ്, ഇല്ലിനോയിസ്, ന്യൂയോർക്ക്, ന്യൂജേഴ്‌സി, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും പരസ്യബോർഡുകൾ ഉയർന്നിട്ടുണ്ട്.

അതേസമയം പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനായി പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ബിജെപി അറിയിച്ചു. രാജ്യമെമ്പാടും ബൂത്ത് തലത്തിലാണ് ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുന്നത്.
പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാജ്യത്തുടനീളം ബുത്ത് തലത്തിൽ വലിയ സ്ക്രീനുകൾ സജ്ജീകരിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അയോദ്ധ്യയിൽ നടക്കുന്ന ചരിത്ര നിമിഷത്തിൽ പങ്കുചേരുന്നതിനായി ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള നിരവധി പ്രമുഖ വ്യക്തികൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

Related Articles

Latest Articles