തൃശൂർ : ബാഹ്യസൗന്ദര്യത്തേക്കാൾ ആന്തരിക സ്നേഹത്തിലൂന്നിയ പ്രണയം കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച തൃശൂർ സ്വദേശി പ്രണവ് മരണത്തിന് കീഴടങ്ങി.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു തളർന്നു കിടപ്പിലായ പ്രണവിന്റെയും പ്രണവിന്റെ എല്ലാ അവസ്ഥയും മനസിലാക്കി അയാളെ പ്രണയിച്ച ഷഹാനയുടെയും വിവാഹം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ പ്രണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എട്ടു വർഷങ്ങൾക്കു മുൻപ് നടന്ന അപകടത്തിലാണ് പ്രണവ് നെഞ്ചിനു താഴേക്കുള്ള ചലനശേഷി നഷ്ടമായി കിടപ്പിലാകുന്നത്. കൂട്ടുകാരനുമായി ബൈക്കിൽ പോകവേ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. പുറകിലിരുന്ന പ്രണവ് അടുത്തുള്ള ഒരു തെങ്ങിലിടിച്ചു നിലത്ത് വീണു. അപകടത്തിൽ സ്പൈനൽ കോഡ് ഇഞ്ചുറി സംഭവിച്ചതിനാൽ ശരീരം നെഞ്ചിന് താഴോട്ട് തളർന്നു പോകുകയായിരുന്നു.