ഭോപാൽ : 52 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്ത രണ്ടര വയസ്സുകാരി മരിച്ചു. മധ്യപ്രദേശിലെ സെഹോർ സ്വദേശികളുടെ മകൾ സൃഷ്ടിയാണു മരിച്ചത്. വീടിനടുത്ത് കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.
കുഴൽക്കിണറിൽ വച്ചുതന്നെ കുഞ്ഞ് മരിച്ചിരുന്നെന്നും പുറത്തെടുത്തപ്പോഴേക്കും ശരീരം അഴുകാൻ ആരംഭിച്ചിരുന്നതായും പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായിഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീണ കുട്ടിയെ വ്യാഴാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് പുറത്തെടുക്കാനായത്.
പുറത്തെടുത്തയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. 300 അടി താഴ്ചയുള്ള കുഴൽക്കിണറിലാണു കുട്ടി വീണത്. ആദ്യം 40 അടി താഴ്ചയിൽ തങ്ങിനിന്ന കുട്ടി, രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടി താഴ്ചയിലേക്കും പിന്നീട് 135 അടി താഴ്ചയിലേക്കു പതിച്ചു. സൈന്യം, ദേശീയ – സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവർ രക്ഷാപ്രവർത്തിനു നേതൃത്വം നൽകി. ഗുജറാത്തില്‍നിന്നു റോബോട്ടിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘവും സ്ഥലത്ത് എത്തിയിരുന്നു.