ആലപ്പുഴ : മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ പിതാവ് മഴുവുപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത് വന്നു. മകളോടും അമ്മയോടുമുള്ള ഏതോ വിരോധം നിമിത്തമാണു പ്രതി കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആറിലുള്ളത്. കൊല്ലണമെന്ന ഉദേശ്യത്തോടു കൂടിയായിരുന്നു ആക്രമണം. മഹേഷിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല. എന്നാണ് വിവരം.
അതെസമയം പ്രതി മഹേഷ് സബ് ജയിലിൽവച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കഴുത്തു മുറിച്ചായിരുന്നു ഇയാളുടെ ആത്മഹത്യാശ്രമം. ഇതിനെത്തുടർന്ന് ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴര മണിയോടെയാണ് ആറു വയസ്സുകാരിയായ സ്വന്തം മകളെ മഹേഷ് മഴുവുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. നക്ഷത്ര എന്ന ആറ് വയസുകാരിയാണ് കൊല്ലപ്പെട്ടത്. സമീപത്തെ മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ, ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് രക്തത്തിൽ കുളിച്ച് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ഭീകര ദൃശ്യം കണ്ട് ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന് പ്രതി ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തി. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു ഇയാൾ പിതാവ് മുകുന്ദൻ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ മരണപ്പെട്ടതറിഞ്ഞാണ് നാട്ടിലെത്തിയത്. മറ്റൊരു യുവതിയുമായി ഇയാളുടെ പുനർവിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് യുവതിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറി എന്നാണ് വിവരം.