പാലക്കാട്: സംസ്ഥാനത്തെ കാലാവസ്ഥ മാറ്റത്തെ തുടർന്ന് ജനങ്ങളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. വേനൽമഴയും ഉഷ്ണവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അറിയിപ്പ്. കേരളത്തിൽ വേനൽ ചൂടിനൊപ്പം ഇടവിട്ട് എത്തുന്ന മഴ വിവിധതരം പകർച്ചവ്യാധികൾക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ.
പാലക്കാട് ജില്ലയിൽ ഡെങ്കി, എലിപ്പനി രോഗലക്ഷണങ്ങളുമായി ആളുകൾ ചികിത്സ തേടിയിരുന്നു. എന്നാൽ ഇവരുടെ എണ്ണം ഒരാഴ്ചക്കിടെ വർദ്ധിച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. മാത്രമല്ല മഴക്കാലം വരാനിരിക്കുന്ന സാഹചര്യത്തിൽ വീടും പരിസരവും ശുചിയാക്കുണമെന്നും പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
സാധാരണമായി കാണുന്ന ശക്തമായ പനി, തലവേദന, പേശിവേദന, സന്ധിവേദന, ഛർദി, വയറിളക്കം എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ ആകാം. അതിനാൽ, ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.