കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ വടക്കന്‍ മേഖലയിലെ കാടുകളില്‍ ഇടയ്ക്കിടെ കടുവകൾ വന്നുപോകാറുണ്ട്. ഇപ്പോൾ ഇവയെ നിരീക്ഷിക്കുന്നതിനായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. വടക്കന്‍ മേഖലയിലെ മൂന്ന് റിസര്‍വ് വനമേഖലകളിലായി 1,500 ക്യാമറകള്‍ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. അലീപുര്‍ദാര്‍ ജില്ലയിലെ ബുക്സ കടുവ സങ്കേതം, കലിംപോങ് ജില്ലയിലെ നിയോറ വാലി നാഷണല്‍ പാര്‍ക്ക്, ഡാര്‍ജലിങ് ജില്ലയിലെ മഹാനന്ദ വന്യജീവി സങ്കേതം എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.
ഇവിടെ കടുവകള്‍ പതിവായി എത്താറുണ്ടെന്ന് വനംവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. മൂന്ന് മാര്‍ഗങ്ങളിലൂടെയാണ് വനംവകുപ്പ് ഇത് തിരിച്ചറിഞ്ഞത്. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെയും കടുവകളുടെ വിസര്‍ജ്ജങ്ങളിലൂടെയും കാല്‍പാടുകളിലൂടെയുമാണ് വനംവകുപ്പ് കടുവകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അതിനാല്‍ 1,500 അധിക ക്യാമറ ഈ മൂന്ന് റിസര്‍വ് വനമേഖലകളിലുമായി സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. പുതിയ ക്യാമറകള്‍ ഉയര്‍ന്ന നിലവാരമുള്ളവയായിരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

