കൊച്ചി∙ മൂന്നുദിവസത്തെ ഔദ്യോഗിക കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു, തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചു. ഇതോടെ കേരളത്തിലെ രാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘പ്രസിഡന്റ്സ് കളർ’ (പ്രത്യേക നാവിക പതാക) ദ്രൗപദി മുർമു സമ്മാനിച്ചു.
കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെ എത്തിച്ചേർന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി.തിയോഫിലസ്, ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.