ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മില്‍ ഇന്നു കൂടിക്കാഴ്ച നടക്കും. സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയെ കാണുന്നത്. ഇന്നു നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ന്യൂനപക്ഷ അവകാശ വിഷയങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സഭാ തലവന്മാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് സൂചന.
അതേസമയം സംഘപരിവാർ മുസ്ലീങ്ങള്‍ക്ക് എതിരെ ഉന്നയിക്കുന്ന പല ആരോപണങ്ങളും സീറോ മലബാര്‍ സഭ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ ക്രിസ്തീയ സഭാ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് രാഷ്ട്രീയ മാനമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ക്രിസ്തുമത വിശ്വാസികള്‍ക്ക് ലഭിക്കുന്നില്ലെന്നും മുസ്ലീങ്ങള്‍ അമിതമായി തട്ടിയെടുക്കുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ സഭാ നേതൃത്വം ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരുമായി കൂടുതല്‍ അടുക്കാനുള്ള ക്രിസ്തീയ സഭാ നേതൃത്വത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇന്നത്തെ കൂടിക്കാഴ്ച്ചയെന്നും സൂചനയുണ്ട്.