Saturday, May 18, 2024
spot_img

കശ്മീര്‍ നേതാക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; മണ്ഡല പുനഃക്രമീകരണങ്ങളുള്‍പ്പെടെയുളള വിഷയങ്ങള്‍ ചര്‍ച്ചയാകും

ദില്ലി: ജമ്മു കശ്മീർ നേതാക്കളുമായുളള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്. പ്രത്യേക പദവി റദ്ദാക്കിയശേഷം, ഇതാദ്യമായാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. മുൻ മുഖ്യമന്ത്രിമാരും വിവിധ കക്ഷികളുടെ സംസ്ഥാന അധ്യക്ഷന്മാരുമുൾപ്പെടെ 14 പേരെയാണു ദില്ലിയില്‍ ചർച്ചയ്ക്കു ക്ഷണിച്ചിട്ടുള്ളത്. മണ്ഡലപുനഃക്രമീകരണമാണ് അജണ്ടയെന്നു നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും അജണ്ടയില്ലെന്നാണു ക്ഷണം ലഭിച്ച നേതാക്കൾ പറയുന്നത്. മണ്ഡല പുനഃക്രമീകരണ കമ്മീഷനുമായി പാർട്ടികൾ സഹകരിക്കുന്നില്ല. അപ്പോൾ ഈ വിഷയത്തിൽ മാത്രമായി ചർച്ചയ്ക്കു വിളിക്കുന്നതു പ്രയോജനം ചെയ്യില്ലെന്ന വിലയിരുത്തലിലാണു കേന്ദ്രം നീങ്ങിയത്. 2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും ഒഴിവാക്കി, ജമ്മു കശ്മീർ, ലഡാക്ക് എന്നീ 2 കേന്ദ്ര ഭരണപ്രദേശങ്ങൾ രൂപീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അതോടൊപ്പം ജമ്മു കശ്മീരിൽനിന്ന് മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഗുലാം നബി ആസാദ്, മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല, മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്, കവീന്ദർ ഗുപ്ത, നിർമൽ സിങ്, മുസാഫിർ ബെയ്ഗ്, കക്ഷിനേതാക്കളായ ഗുലാം അഹമ്മദ് മിർ (കോൺഗ്രസ്), രവീന്ദർ റയ്ന (ബിജെപി), എം.യൂസുഫ് തരിഗാമി (സിപിഎം), ഭീം സിങ് (പാന്തേഴ്സ് പാർട്ടി), സജ്ജാദ് ലോൺ (പീപ്പിൾസ് കോൺഫറൻസ്), അൽതാഫ് ബുഖാരി (ജമ്മു കശ്മീർ അപ്നി പാർട്ടി) എന്നിവരും പങ്കെടുക്കുമെന്നാണ് സൂചന. 

ജില്ലാ വികസന കൗൺസിലുകളിലേക്കു തെരഞ്ഞെടുപ്പു നടന്നെങ്കിലും കശ്മീരിലെ പല പ്രധാനകക്ഷികളുടെയും നിസ്സസഹകരണം കാരണം പ്രവർത്തനം ഊർജ്ജിതമല്ല. നിയമസഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണത്തിനു സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന ദേശായി അധ്യക്ഷയായി കഴിഞ്ഞ വർഷം മാർച്ചിൽ കമ്മീഷൻ രൂപീകരിച്ചു. കമ്മീഷനുമായി പല പാർട്ടികളും സഹകരിക്കുന്നില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു ചോദ്യം ചെയ്തുള്ള ഹർജികൾ 2019 ഓഗസ്റ്റ് 28 നാണു സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടത്. തുടർ നടപടികളുണ്ടായിട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles