കൊൽക്കത്ത : പശ്ചിമ ബംഗാളിലെ പഞ്ചായത്തു തെരഞ്ഞെടുപ്പിനിടെ അരങ്ങേറിയ വ്യാപക ആക്രമണ സംഭവങ്ങളിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് തൃണമൂൽ നടത്തിയത് ചോരക്കളിയായിരുന്നെന്നും രാജ്യം അതിനു സാക്ഷിയായെന്നും പറഞ്ഞ പ്രധാനമന്ത്രി തൃണമൂൽ കോൺഗ്രസ് വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും വോട്ടെണ്ണൽ ദിനത്തിൽ ബൂത്ത് പിടിക്കാൻ പാർട്ടി ഗുണ്ടകളെ ഏർപ്പാടാക്കിയെന്നും ആരോപിച്ചു.
‘‘ബിജെപി പ്രവർത്തകരെ നാമനിർദേശം സമർപ്പിക്കാൻ പോലും അവർ അനുവദിച്ചില്ല, സ്ഥാനാർഥികളായവരെ പ്രചാരണം നടത്താനും അനുവദിച്ചില്ല. തെരഞ്ഞെടുപ്പ് ദിനങ്ങളിലും പിന്നീട് വോട്ടെണ്ണുമ്പോഴും ബൂത്ത് പിടിക്കാൻ തൃണമൂൽ ഗുണ്ടകളെ ഏർപ്പാടാക്കി.’’ –മോദി പറഞ്ഞു.
പശ്ചിമ ബംഗാളിൽ കഴിഞ്ഞ മാസം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായ അക്രമങ്ങളിൽ അമ്പതിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. വോട്ടെണ്ണൽ ദിനമായ ജൂലൈ 11നു മാത്രം 18 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.