ദില്ലി : ആദ്യ സെമി ഹൈ സ്പീഡ് പ്രാദേശിക ട്രെയിൻ സർവീസ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നമോ ഭാരത്’ എന്നു പേരിട്ടിരിക്കുന്ന റീജിയണൽ റാപിഡ് ട്രെയിൻ സർവീസ് (ആർആർടിഎസ്) ആണ് അദ്ദേഹം ഇന്ന് രാജ്യത്തിന് സമർപ്പിച്ചത്. ഉത്തർപ്രദേശിലെ ഷഹീബാബാദ് മുതൽ ദുഹായ് വരെയുള്ള ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
ട്രെയിനിൽ അൽപ നേരം സഞ്ചരിച്ച പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവദിച്ചു. 82 കിലോമീറ്റർ ദൂരം വരുന്ന ദില്ലി – മീറ്ററ്റ് പാത ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.നിര്‍മാണം പൂര്‍ത്തിയായ സാഹിബാബാദ് – ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ് ഇന്ന് ഉദ്ഘാനം ചെയ്തത്. ഈ പാതയില്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കാനാകും. നമോഭാരതിലെ ജീവനക്കാർ എല്ലാവരും സ്ത്രീകളാണ്. ഭാരതത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ മുദ്രയാണിതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ട്രെയിനിൽ ഒരുപോറൽ പോലും ഉണ്ടാകാതെ ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.
“ഇന്ത്യൻ റെയിൽവേ മാറ്റത്തിന്റെ ട്രാക്കിലാണ്. ചെറിയ സ്വപ്നങ്ങൾ കാണുക എന്നത് എന്റെ പതിവല്ല. ഇന്ത്യയിലെ ട്രെയിൻ ലോകത്തിന്റെ മറ്റിടങ്ങളിലേതിനേക്കാൾ പിന്നിലാകാൻ പാടില്ല” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അത്യാധുനിക രീതിയിലുള്ള സീറ്റുകൾ, ഓരോ സീറ്റിലും പ്രത്യേകം ചാർജിങ് പോയിന്റ്, ഹൈ സ്പീഡ് വൈ ഫൈ കണക്ടിവിറ്റി തുടങ്ങീ ലോകോത്തര ട്രെയിൻ സർവീസുകളുമായി കിടപിടിക്കുന്ന സൗകര്യങ്ങളാണ് നമോ ഭാരതിൽ ഒരുക്കിയിരിക്കുന്നത്. 30,000 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ നമോ ഭാരത് ട്രെയിനിൽ ഒരു മണിക്കൂർ കൊണ്ട് മീററ്റിൽ നിന്നും ഡൽഹിയിലെത്താൻ സാധിക്കും.