ദില്ലി : പ്രധാനമന്ത്രിയായുള്ള പത്താം വർഷത്തിലേക്ക് കടക്കുന്നതിനിടെ ഇക്കാലയളവിൽ ഒരുദിവസം പോലും നരേന്ദ്ര മോദി ജോലിയിൽനിന്ന് അവധി എടുത്തിട്ടില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമായി. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച ഉത്തരത്തിലൂടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. ‘‘പ്രധാനമന്ത്രി ഇപ്പോഴും ജോലിയിലാണ്. 2014 മേയിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ 3,000 പരിപാടികളിൽ നരേന്ദ്ര മോദി പങ്കെടുത്തു’’– വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ പറയുന്നു
പ്രഫുൽ പി സർദ്ദ എന്നയാളാണു വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയത്. ആധുനിക ഇന്ത്യയെ പടുത്തുയർത്തുന്നതിനിടയിൽ സ്വന്തം മാതാവിന്റെ വിയോഗ ദിനത്തിൽ പോലും സങ്കടം ഉള്ളിലൊതുക്കി അദ്ദേഹം പ്രവർത്തനനിരതനായത് അന്ന് വലിയ വാർത്തയായിരുന്നു.
അതേസമയം അഴിമതി, ജാതീയത, വർഗീയത എന്നിവയ്ക്ക് ഭാരതത്തിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ഒരു പ്രമുഖ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്..
ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം , ഏറെക്കാലം ഇന്ത്യയെ നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായാണ് കണ്ടിരുന്നതെന്നും എന്നാൽ, ഇന്ന് ഇന്ത്യ നൂറുകോടി പ്രതീക്ഷാഭരിത മനസ്സുകളുടെ രാജ്യമാണെന്ന് പറഞ്ഞു. ജി20 ഉച്ചകോടിയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, മാർഗനിർദേശത്തിനായി ലോകം ഇന്ത്യയിലേക്ക് നോക്കുകയാണെന്ന് പറഞ്ഞു. ‘‘നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ലോകം കാണുന്നത് ഭാവിയിലേക്കുള്ള ‘റോഡ് മാപ്പ്’ ആയിട്ടാണ്, അല്ലാതെ ആശയങ്ങൾ മാത്രമായല്ല. ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം’ എന്നത് വെറും മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ സാംസ്കാരിക ധാർമികതയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു സമഗ്ര തത്ത്വചിന്തയാണ്’’– അദ്ദേഹം പറഞ്ഞു.