ദില്ലി : തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.വീറും വാശിയുമേറി അവസാനഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് നാഗാലാന്റിലെത്തും.ചുമോകടിമയിൽ ബിജെപി റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. നാളെയാണ് പരസ്യ പ്രചരണം അവസാനിക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കഴിഞ്ഞ ഒരാഴ്ചയായി നാഗാലാൻഡിൽ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത് വരികയാണ്.നാഷണൽ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി(എൻഡിപിപി)യും ബിജെപിയും ഇത്തവണയും ഒരുമിച്ചാണ് മത്സരിക്കുന്നത്. എൻഡിപിപി 40 സീറ്റിലും ബിജെപി 19 സീറ്റിലും ജനവിധി തേടും.
അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയതിനെത്തുടർന്ന് അകുലുട്ടോ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ ജയിച്ചു.അതേസമയം കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സർബാനന്ദ സോനോവൾ, ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾ നാഗാലാൻഡിൽ ഇന്ന് പ്രചാരണത്തിനായി എത്തും. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിൽ ഒന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ നാഗാലാൻഡ്. ഫെബ്രുവരി 27-നാണ് ഇവിടെ തിരഞ്ഞെടുപ്പ്.