ദില്ലി : മാലിദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് അർജുന അവാർഡ് ജേതാവും ഇന്ത്യൻ പേസറുമായ മുഹമ്മദ് ഷമി.രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ നമ്മള്‍ പിന്തുണക്കണമെന്നും ആവശ്യപ്പെട്ട ഷമി എല്ലാ ഭാരതീയരും നമ്മുടെ രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും നമ്മള്‍ രാജ്യത്തെ ടൂറിസം സാധ്യതകള്‍ക്ക് ആവശ്യമായ എല്ലാ പ്രചാരണം നല്‍കണമെന്നും അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും കൂട്ടിച്ചേർത്തു
ഈ വർഷത്തെ അർജുന അവാർഡ് ഏറ്റുവാങ്ങിയ ശേഷം ഒരു വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“നമ്മുടെ രാജ്യത്തെ വിനോദസഞ്ചാരത്തെ നമ്മൾ പ്രോത്സാഹിപ്പിക്കണം. രാജ്യം നല്ല രീതിയിൽ മുന്നോട്ടുപോയി പുരോഗമനം കൈവരിക്കുമ്പോൾ അത് എല്ലാവർക്കും നല്ലതാണ്. നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് നമ്മുടെ പ്രധാനമന്ത്രി ശ്രമിക്കുന്നത്, അതിനാൽ നമ്മളെല്ലാവരും അതിനെ പിന്തുണയ്‌ക്കണക്കേണ്ടതാണ്” – ഷമി പറഞ്ഞു.
ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ ടൂറിസം സാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിൽ ഫോട്ടോ പങ്ക് വയ്ക്കുകയും തുടർന്ന് ലോക ശ്രദ്ധ ലക്ഷദ്വീപിലേക്ക് തിരിയുകയും ചെയ്തു. ഇതിനെത്തുടർന്ന് മൂന്ന് മാലിദ്വീപ് മന്ത്രിമാർ അദ്ദേത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടു. രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയർന്നതോടെ മാലിദ്വീപ് മൂന്ന് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും വിഷയം മയപ്പെട്ടിട്ടില്ല. മാലിദ്വീപിന് പകരം ഇന്ത്യയിലെ ലക്ഷദ്വീപിനെ പരിപോഷിപ്പിക്കണം എന്ന ആഹ്വാനവുമായി നിരവധി കായിക താരങ്ങളും സിനിമാ താരങ്ങളും രംഗത്ത് വന്നിരുന്നു. ഇതിന് പുറമേ ഇസ്രയേലും ഇന്ത്യയെ പിന്തുണച്ച് രംഗത്ത് വന്നു. ഇതോടെ വിഷയം കൈവിട്ട് പോകുമെന്ന് മനസിലായതോടെ മാലി പ്രസിഡന്റ് മുഹമ്മദ് മുയിസു അടിയന്തിരമായി ഇന്ത്യ സന്ദർശിക്കാൻ അനുമതി തേടിയിരിക്കുകയാണ്.