11360 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നാടിനു സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനത്തിന് ഇന്ന് തുടക്കമാകും.ഇന്ന് രാവിലെ 11.45ന് തെലങ്കാനയിലെ സെക്കന്തരാബാദിലെത്തുന്ന പ്രധാനമന്ത്രി, സെക്കന്തരാബാദ് – തിരുപ്പതി വന്ദേഭാരത് ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. 12.15ന് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണ് 11360 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കുക.
ബിബിനഗറിലെ എയിംസിനും പ്രധാനമന്ത്രി തറക്കല്ലിടും.വൈകിട്ട് മൂന്നു മണിക്ക് തമിഴ്നാട്ടിലെത്തുന്ന നരേന്ദ്രമോദി, ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെർമിനൽ ഉദ്ഘാടനം ചെയ്യും.നാല് മണിക്ക് സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വച്ച് ചെന്നൈ – കോയമ്പത്തൂർ വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും.
4.45ന് ശ്രീരാമകൃഷ്ണ മഠത്തിൻ്റെ 125-ാം വാർഷിക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആറരയ്ക്ക് ആൽസ്ട്രോം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു പരിപാടിയിൽ തമിഴ്നാട്ടിലെ 3600 കോടി രൂപയുടെ റോഡ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും.ഒൻപതാം തിയ്യതി രാവിലെ ബന്ദിപ്പൂർ ടൈഗർ റിസർവും തുടർന്ന് മുതുമല ടൈഗർ റിസർവിലെ തെപ്പക്കാട് ആനക്യാംപും സന്ദർശിക്കും. ഓസ്കർ അവാർഡ് നേടിയ ദി എലഫൻ്റ് വിസ്പറേഴ്സിലെ ബൊമ്മിയെയും ബെല്ലിയെയും പ്രധാനമന്ത്രി നേരിട്ട് സന്ദർശിക്കും. പതിനൊന്ന് മണിയ്ക്ക് മൈസൂരുവിലെ കർണാടക ഓപ്പൺ സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ ടൈഗർ പ്രൊജക്ടിൻ്റെ അൻപത് വർഷങ്ങൾ എന്ന പരിപാടിയും ഉദ്ഘാടനം ചെയ്യും.