കോട്ടയം: സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. രാത്രി പത്തു മണിക്ക് കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച. നാളെ മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ബസുടമകളുടെ സംഘടനയെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
വിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം 26 ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നില്ല. ഡീസൽ സബ്സിഡി നൽകണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു.
അതേസമയം മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.