തിരുവനന്തപുരം: ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ ശബരീഷിന്റെ മകളെ കരാട്ടെ ക്ലാസ്സിന് കൊണ്ടുപോകുന്നതിനും തിരികെ എത്തിക്കുന്നതിനും ഉപയോഗിക്കുന്നത് സർക്കാർ ബോർഡ് വെച്ച ഔദ്യോഗിക വാഹനം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ഭാര്യപിതാവാണ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നത്.
മരുതംകുഴി മീൻ മാർക്കറ്റ്, നന്ദാവനം എആർ ക്യാമ്പിലെ പോലീസ് ക്യാന്റീൻ, ആയുർവേദ കോളേജ് തുടങ്ങി വിവിധസ്ഥലങ്ങളിൽ പ്രൈവറ്റ് സെക്രട്ടറിയില്ലാത്ത സമയങ്ങളിൽ സ്വകാര്യ ആവശ്യങ്ങൾക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം എത്തുകയാണ്. കെഎൽ 01 ഡിസി 3136 വെള്ള ഇന്നോവ ക്രിസ്റ്റയാണ് നഗരത്തിലൂടെ യഥേഷ്ടം ഓടുന്നത്.
കഴിഞ്ഞ ദിവസം മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കോഴിക്കോട് സ്‌കൂൾ കലോത്സവത്തിൽ മുഖ്യ സംഘാടന ചുമതല വഹിക്കുമ്പോഴാണ് വാഹനം തലസ്ഥാന നഗരിയിൽ ഓടുന്നത്. ഔദ്യോഗിക യാത്രയ്‌ക്ക് വേണ്ടി മാത്രം ഉപയോഗിക്കാൻ സർക്കാർ അനുവദിച്ച വാഹനം ശബരീഷിന്റെ മകൾക്ക് കരാട്ടെ ക്ലാസ്സിൽ പോകുവാനും ഭാര്യാപിതാവിന്റെ സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുകയാണ്.
സർക്കാർ അനുവദിക്കുന്ന വ്യക്തിക്ക് സ്വകാര്യ ആവശ്യത്തിന് പണമടച്ച് ഉപയോഗിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ ശബരീഷ് കോഴിക്കോട് ഉള്ളപ്പോഴാണ് ഭാര്യപിതാവ് സർക്കാർ വാഹനം കുടുംബ വാഹനം പോലെ ഉപയോഗിക്കുന്നത്

