കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തിനു പിന്നില്‍ പ്രതി ദിലീപ് (Dileep) ആണെന്ന് പ്രോസിക്യൂഷന്‍. ചരിത്രത്തിലാദ്യമായാണ് ലൈംഗിക പീഢനത്തിന് ക്വട്ടേഷന്‍ കൊടുക്കുന്നതെന്നും, ഇതൊരു അസാധാരണ കേസാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ഓരോഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇരുപതു സാക്ഷികളുടെ കൂറുമാറ്റത്തിനു പിന്നില്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. അന്വേഷണം മുന്നോട്ടുകൊണ്ടുപാവുന്നതിന് ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം നല്‍കരുത്. കേസിലെ മറ്റു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് കോടതിയില്‍ നല്‍കിയത്.