മുംബൈ : തുടർച്ചയായ രണ്ട് ഏകദിനത്തിലും ആദ്യപന്തിൽ തന്നെ പുറത്തായതിനെത്തുടർന്ന് നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ സൂര്യകുമാർ യാദവിനെ ടീമിലുൾപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് മുൻതാരങ്ങളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ എല്ലാ എതിർപ്പുകളും മറികടന്ന് സൂര്യയെ മൂന്നാം ഏകദിനത്തിലും ടീമിലെടുക്കുകയും വീണ്ടും ആദ്യത്തെ പന്തിൽ തന്നെ താരം കൂടാരം കയറുകയും ചെയ്തു. ഇതോടെ വൻ വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.സൂര്യകുമാർ യാദവിനെ ട്വന്റി20 ക്രിക്കറ്റിലെ മികവു നോക്കി ഏകദിനവും ടെസ്റ്റും കളിപ്പിക്കുന്ന ബിസിസിഐയ്ക്കെതിരെ മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണന്‍ രംഗത്തെത്തി. ഇന്ത്യൻ ടീമിൽ ചില താരങ്ങൾക്കു മാത്രം പ്രത്യേക സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ ട്വീറ്റിലൂടെ വ്യക്തമാക്കി .
‘‘ചില താരങ്ങൾക്കു മാത്രം ഇവിടെ സംരക്ഷണം ലഭിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് സൂര്യകുമാർ യാദവ്. 50 ഓവർ ക്രിക്കറ്റും ട്വന്റി20യും വളരെയേറെ വ്യത്യാസമുണ്ട്. സൂര്യകുമാർ ടെസ്റ്റ് ടീമിലുമുണ്ടായിരുന്നു. ട്വന്റി20യിലെ പ്രകടനത്തിന്റെ പേരിൽ ഒരു താരത്തെ എല്ലാ ഫോർമാറ്റിലും കളിപ്പിക്കരുത്.’’എന്നായിരുന്നു ലക്ഷ്മൺ ശിവരാമകൃഷ്ണന്റെ ട്വീറ്റ്.