അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ പാക് കള്ളക്കടത്ത് (Pakistan Smugglers)സംഘവുമായി ബിഎസ്എഫ് ഏറ്റുമുട്ടൽ (BSF In Punjab). ഗുരുദാസ്പൂരിലെ ചന്ദു വാഡലാ പോസ്റ്റിൽ ആണ് സംഭവം. കള്ളക്കടത്തുകാരുമായി നടന്ന ഏറ്റുമുട്ടലിന് ഒടുവിൽ 47 കിലോ ഗ്രാം ഹെറോയിനും ആയുധങ്ങളും ബിഎസ്എഫ് പിടികൂടി. ചന്ദു വാഡലാ പോസ്റ്റിൽ ബിഎസ്എഫ് പട്രോളിങ് നടത്തവെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണെന്നാണ് വിവരം.
അതേസമയം ഏറ്റുമുട്ടലിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ഇന്ത്യ-പാക് അതിർത്തി പ്രദേശമായ ചന്ദു വാഡലാ പോസ്റ്റിൽ രാവിലെ 5.15ഓടെയായിരുന്നു സംഭവം നടന്നത്. ലഹരിക്കടത്ത് സംഘത്തിലുണ്ടായിരുന്ന എല്ലാവരും പാകിസ്ഥാനികളാണ്. സംഘത്തിന്റെ അസ്വാഭാവികമായ നീക്കങ്ങൾ കണ്ടപ്പോൾ ബിഎസ്എഫ് ഉദ്യോഗസ്ഥർ നടപടിയെടുക്കുകയായിരുന്നു മഞ്ഞ പ്ലാസ്റ്റിക്ക് കവറുകളിലാക്കിയ 47 കിലോഗ്രാം ഹെറോയിനും ഏഴ് പാക്കറ്റ് ഒപ്പിയവുമാണ് ബിഎസ്എഫ് പിടികൂടിയത്. 0.30 കാലിബറിന്റെ 44 റൗണ്ടുകൾ, ചൈനീസ് പിസ്റ്റൽ, രണ്ട് മാഗസീനുകൾ, ബെരെറ്റ പിസ്റ്റൽ, എകെ-47 റൈഫിളിന്റെ നാല് മാഗസീനുകൾ എന്നിവയാണ് ബിഎസ്എഫ് പിടികൂടിയത്. ഇതോടെ മേഖലയിൽ അതീവജാഗ്രതയിലാണ് ബിഎസ്എഫ്.