പഞ്ചാബ്: അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയെ വെള്ളിയാഴ്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫെബ്രുവരി മൂന്നിനാണ് ഹണി (Bhupinder Singh Honey) അറസ്റ്റിലായത്. പഞ്ചാബിലെ ജലന്ധർ നഗരത്തിലെ കോടതി ഇയാളെ ഫെബ്രുവരി 8 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു.
ജനുവരി 18ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഹണിയുടെ വീട്ടിലും പഞ്ചാബിലെ മറ്റ് 10 സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. അനധികൃത മണൽ ഖനനം സുഗമമാക്കുന്നതിനും പഞ്ചാബിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമനം നടത്തുന്നതിനുമായി 10 കോടി രൂപ കൈപ്പറ്റിയതായി ഹണി സമ്മതിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച അവകാശപ്പെട്ടു.
ജനുവരി 18, 19 തീയതികളില്‍ നടത്തിയ റെയ്ഡുകളില്‍ ഭൂപീന്ദറില്‍ നിന്നും പങ്കാളി സന്ദീപ് കുമാറില്‍ നിന്നും 10 കോടി രൂപയും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തതായാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.