ചണ്ഡിഗഡ്: ബലാത്സംഗശ്രമം എതിർത്ത ബാസ്‌കറ്റ് ബോള്‍ താരത്തെ സ്റ്റേഡിയത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. മോഗ ജില്ലയിലെ ഗോധേവാല സ്‌റ്റേഡിയത്തിൽ ഓഗസ്‌റ്റ് 17നായിരുന്നു
ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ 18 വയസ്സുകാരിയായ കായിക താരം ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.
മൂന്നു യുവാക്കൾ ചേർന്നാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും ബലാത്സംഗശ്രമം എതിർത്തതോടെ പ്രകോപിതരായ യുവാക്കൾ യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
പെൺകുട്ടിയുടെ സുഹൃത്തായ ജതിൻ കാണ്ഡയും മറ്റ് രണ്ട് പേരും പരിശീലനത്തിനെന്ന പേരിൽ പെൺകുട്ടിയെ സ്റ്റേഡിയത്തിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് അതിജീവിതയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും വധശ്രമത്തിനും ബലാത്സംഗത്തിനും കേസെടുത്തതായും പൊലീസ് അറിയിച്ചു.