ദില്ലി: കോൺഗ്രസിന് പിന്നോക്ക വിഭാഗക്കാരോടുള്ള അസഹിഷ്ണുതയാണ് രാഹുലിന്റെ അയോഗ്യതയ്ക്ക് കാരണമെന്നും സർക്കാരിനോ ലോക്‌സഭാ സെക്രട്ടറിയേറ്റിനോ ഇതിൽ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ. രണ്ടു വർഷമോ അതിൽകൂടുതലോ ഏതെങ്കിലും ജനപ്രതിനിധികൾ ശിക്ഷിക്കപ്പെട്ടാൽ അംഗത്വം സ്വമേധയാ റദ്ദാകുമെന്ന നിയമം കോൺഗ്രസ് ബോധപൂർവ്വം മറച്ചുവയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ നിയമവിദഗ്ദ്ധർ ഇതറിയാത്തവരാണോ എന്നും അദ്ദേഹം ചോദിച്ചു. ട്വീറ്റുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രശസ്തിക്കു വേണ്ടിയുള്ള പൊടിക്കൈകൾ പ്രയോഗിക്കുകയാണ് രാഹുൽ ഗാന്ധി. എന്നാൽ അദ്ദേഹത്തിന് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. രാഹുൽ രാഷ്ട്രീയ പക്വതയിലായ്മയുടെ പര്യായമായി മാറിക്കഴിഞ്ഞെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ലില്ലി തോമസ് vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2013 ലെ സുപ്രീംകോടതി വിധി ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അനുരാഗ് ഠാക്കൂറിന്റെ ട്വീറ്റുകൾ. വിധി നടപ്പാക്കാൻ ലോക്‌സഭാ സ്‌പീക്കർ ബാധ്യസ്ഥനാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 2019 ൽ രജിസ്റ്റർ ചെയ്ത മാനനഷ്ടക്കേസിലാണ് മൂന്നു വർഷത്തെ വിചാരണയ്ക്ക് ശേഷം രാഹുൽ ഗാന്ധിയെ രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചുകൊണ്ട് സൂറത്ത് ജില്ലാക്കോടതിയുടെ വിധി വന്നത്.