ദില്ലി : കോടതി വിധിക്കെതിരെ തെരുവിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തുകൊണ്ട് കോൺഗ്രസ് ജനാധിപത്യ സംവിധാനങ്ങളേയും ഇന്ത്യൻ ഭരണഘടനയേയും വെല്ലുവിളിക്കുയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആരോപിച്ചു. രാഹുലിന് മാത്രമായി ഒരു പരിരക്ഷയും ഭരണഘടന നൽകുന്നില്ല. അയോഗ്യനാക്കുന്നത് ജനപ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ഭരണഘടനാ നടപടി മാത്രമാണെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. അറുപത് വർഷം രാജ്യം ഭരിച്ച ഒരു ദേശീയ പാർട്ടിയുടെ സമ്മുന്നതനായ നേതാവിന്ചേർന്നതല്ല രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായ വാക്കുകൾ. രാഹുലിന്‍റെ ധാർഷ്ട്യമാണ് രാജ്യം കാണുന്നത്. ഇന്ദിരഗാന്ധി അധികാരം ഉപയോഗിച്ച് കോടതി വിധികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് രാജ്യം കണ്ടതാണ്. രാഹുൽ ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ന് അവസരം ഉണ്ടെങ്കിൽ അതും ചെയ്തേനെ എന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
പിന്നാക്ക സമുദായത്തെ അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മുൻപും മാന്യതയില്ലാത്ത പ്രസ്താവനകൾ രാഹുലിൽ നിന്ന് രാജ്യം കേട്ടതാണ്. 2019 ലോകസഭ തെരഞ്ഞെടുപ്പിൽ കാവൽക്കാരൻ കള്ളനെന്ന പരാമർശത്തിൽ നിന്ന് രാഹുൽ ഗാന്ധി പിന്നോട്ടുപോയത് കോടതി ഇടപെട്ടതുകൊണ്ടുമാത്രമാണ്. ഇനിയെങ്കിലും അവിവേകം നിറഞ്ഞ പ്രസ്താവനകൾ നടത്താതിരിക്കാൻ രാഹുൽ ജാഗ്രത കാണിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. മഹാത്മഗാന്ധിയാണ് മാതൃകയെന്ന് പറയുന്നവർ ഗാന്ധിജി ചെയ്തപോലെ ജാമ്യമെടുക്കാതെ നിയമനടപടികളെ നേരിടുമോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.ജനതയോട് മാപ്പപേക്ഷിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.