തിരുവനന്തപുരം : അടുത്തമാസം ഒന്നാം തീയതി മുതൽ സംസ്ഥാനത്ത് സമ്പൂർണ ഇ-സ്റ്റാംപിങ് പദ്ധതി നടപ്പിലാക്കും. 2017 മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാംപിങ് രീതി നിലവിലുണ്ട്. ഇതിന് പുറമെയാണ് ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾക്ക് കൂടി അടുത്ത മാസം മുതൽ ഇ-സ്റ്റാംപിങ് ആരംഭിക്കുന്നത്. നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ മുദ്രപ്പത്രങ്ങള്‍ക്കും ഇതു ബാധകമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 14 ജില്ലകളിലെ തിരഞ്ഞെടുത്ത ഓരോ സബ് റജിസ്ട്രാര്‍ ഓഫിസുകൾ വീതം ഇ–സ്റ്റാംപിങ് സംവിധാനത്തിലേക്ക് മാറും.
ഒരു മാസത്തെ പരീക്ഷണത്തിന് ശേഷം മേയ് രണ്ടാം തീയതി മുതല്‍ സംസ്ഥാന വ്യാപകമായി ഇ-സ്റ്റാംപിങ് രീതി ഏര്‍പ്പെടുത്തുമെന്ന് റജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന അംഗീകൃത സ്റ്റാംപ് വെണ്ടര്‍മാരിലൂടെ തന്നെ തുടരും. ഇ-സ്റ്റാംപിങ് രീതി നടപ്പിലാക്കുമെങ്കിലും സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാംപ് വെണ്ടര്‍മാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന ആറുമാസകാലം തുടരാന്‍ സാധിക്കും.
∙ ഇ–സ്റ്റാംപ് ലഭിക്കുന്ന രീതി
റജിസ്‌ട്രേഷന്‍ കേരള (https://estamp.kerala.gov.in)പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്ന വെണ്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇ സ്റ്റാംപ് ഓപ്ഷന്‍ സെലക്ട് ചെയ്ത് ആധാര റജിസ്ടര്‍ ചെയ്യേണ്ട വ്യക്തി നല്‍കുന്ന പേ സ്ലിപ്പിലെ വിവരങ്ങള്‍ നൽകുക. ആധാര വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം സ്റ്റാംപ് വെണ്ടര്‍ മുദ്രവില സ്വീകരിക്കും. മുദ്രവില ഇ–സ്റ്റാംപ് പോര്‍ട്ടലിലെ ഇ–ട്രഷറി പേയ്‌മെന്റ് മോഡ് വഴി സ്റ്റാംപ് വെണ്ടര്‍ക്ക് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് അടയ്ക്കാന്‍ സാധിക്കും. ഇതിനായി സാധാരണ ഓൺലൈൻ പേയ്‌മെന്റുകൾ രീതികളായ യുപിഐ, കാര്‍ഡ്, വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള നെറ്റ് ബാങ്കിങ് പേയ്‌മെന്റ് സംവിധാനം എന്നിവ ഉപയോഗിക്കാം. പേയ്‌മെന്റ് നടപടി പൂര്‍ത്തിയാകുമ്പോള്‍ ഇ–സ്റ്റാംപ് ജനറേറ്റ് ചെയ്യും.
കംപ്യൂട്ടറില്‍ ലഭിക്കുന്ന ഇ–സ്റ്റാംപ് പ്രിവ്യൂ സംവിധാനം ഉപയോഗിച്ച് ആധാരം റജിസ്ട്രര്‍ ചെയ്യുന്ന വ്യക്തി നല്‍കിയ വിവരങ്ങളുമായി ഒത്തുനോക്കി ശരിയാണെന്ന് സ്റ്റാംപ് വെണ്ടര്‍ ഉറപ്പു വരുത്തണം. ശരിയാണെങ്കില്‍ മാത്രം സ്റ്റാംപ് വെണ്ടര്‍ 100 ജിഎസ്എം പേപ്പറില്‍ ഇ–സ്റ്റാംപിന്റെ കളര്‍പ്രിന്റ് എടുത്ത് നല്‍കും.