പാലക്കാട്: ട്രെയിനിടിച്ച് കാട്ടാനകൾ ചരിഞ്ഞ സംഭവത്തില്‍ തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം. ഇതേതുടർന്ന് ലോക്കോ പൈലറ്റിനെയും സഹപൈലറ്റിനെയും തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു വച്ചു. എന്നാൽ ഇതിന് പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ പാലക്കാട് റെയിൽവേ ഓഫിസിലെത്തിയ വനം ഉദ്യോഗസ്ഥരെയും ആർ.പി.എഫും തടഞ്ഞുവച്ചിരിക്കുകയാണ്. പാലക്കാട് ഒലവക്കോടാണു സംഭവം.
അതേസമയം ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൈക്കലാക്കി എന്നാരോപിച്ചാണ് ഇവരെ തടഞ്ഞു വച്ചിരിക്കുന്നത്. കോയമ്പത്തൂരിനടുത്തുള്ള നവക്കരയില്‍ വച്ചാണ് മൂന്ന് കാട്ടാനകളെ ട്രെയിന്‍ ഇടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്.
കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടമുണ്ടായത്. അപകടത്തേത്തുടര്‍ന്ന് പാലക്കാട്-കോയമ്പത്തൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ വാളയാറിനും തമിഴ്‌നാടിനും സമീപം മുമ്പും നിരവധി തവണ ട്രെയിനിടിച്ച് കാട്ടാനകള്‍ ചരിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്.