തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം തുടങ്ങി. ഈ സാഹചര്യത്തിൽ പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്.
സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് ദുർബലമായ കാലവർഷമാണെന്ന കണക്കുകൾ പുറത്തുവന്നിരുന്നു. കേരളത്തിൽ കാലവർഷത്തിൽ 61 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. കാസർകോട്, പാലക്കാട് ജില്ലകളിൽ മഴയുടെ അളവിൽ 85 ശതമാനം വരെ കുറവാണുണ്ടായത്.
ഒമ്പത് ജില്ലകളിൽ മഴയുടെ അളവ് തീരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27 ശതമാനം കുറവ് മഴ കിട്ടിയ പത്തനംതിട്ടയാണ് കൂട്ടത്തിൽ ഭേദം. പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാൽ തുടർച്ചയായി മഴമേഘങ്ങൾ കരയിലേക്ക് എത്തുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ താപലനിലയിലുണ്ടായ മാറ്റങ്ങളാണ് കാലവർഷം ദുർബലമായതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. വരണ്ട കാറ്റ് മൺസൂൺ കാറ്റുമായി ചേരുമ്പോഴാണ് മഴമേഘങ്ങൾ ദുർബലമാകുന്നത്.